വിശുദ്ധ
ലൂക്ക 22 : 55,56,57
ഈ വചനഭാഗങ്ങളിൽ പത്രോസ് തൻ്റെ ഗുരുവിനെ, യേശുവിനെ അറിയില്ല എന്നു പറഞ്ഞു നിഷേധിക്കുന്നു. അപ്പോൾ പത്രോസ് തീ കാഞ്ഞു
കൊണ്ടിരിക്കുകയായിരുന്നു.
ആ, രാവിൻ്റെ തണുപ്പിൽ തീ കാഞ്ഞ്, കമ്പിളി കൊണ്ട് പുതച്ചുമൂടി ഇരിക്കുന്നത് ഒരു സുഖമായിരുന്നു. വെറുതെ ഒരു പ്രശ്നത്തിൽ ചെന്നു വീഴാതിരിക്കുന്നതാണ് ബുദ്ധി എന്നു പത്രോസ് കരുതിയിരിക്കും.
സുഖജീവിതം.

അനുദിന ജീവിതത്തിൻ നമ്മളും ഇങ്ങനെ എത്ര തവണ ക്രിസ്തുവിനെ, സഹജീവികളെ തള്ളിപ്പറഞ്ഞിരിക്കുന്നു.
എടുത്തുചാട്ടക്കാരനും എന്നാൽ നിഷ്കളങ്കനുമായിരുന്നു പത്രോസ്. വെള്ളത്തിന് മീതെ നടക്കാൻ ശ്രമിച്ചതും, യേശുവിനെ രക്ഷിക്കാൻ വാളെടുത്തതും ഇതിന് ഉദാഹരണങ്ങളാണ്.യേശുവിന്റെ പീഡാനുഭവ സമയത്ത്, ഭയം കാരണം “എനിക്ക് അവനെ അറിയില്ല” എന്ന് പത്രോസ് മൂന്ന് പ്രാവശ്യം തള്ളിപ്പറഞ്ഞു. എന്നാൽ കോഴി കൂകിയപ്പോൾ അദ്ദേഹം പശ്ചാത്തപിച്ച് കരഞ്ഞു.
നമ്മിൽ പലരും സാമ്പത്തിക ബുദ്ധിമുട്ടു നേരിടുന്ന സുഹൃത്തിൻ്റെ നേരേ മുഖം തിരിക്കുന്നു. വീടില്ലാതെ കുടിലുകളിൽ കഴിയുന്നവരെ കടന്നുപോകുമ്പോൾ ഭരണ സംവിധാനത്തെ കുറ്റം പറയുന്നു.
അന്തി ഉറങ്ങാൻ സ്ഥലം, സ്വന്തമായി ഒരു കുര പോലുമില്ലാത്തവരെ കണ്ടില്ലെന്നു നടിക്കുന്നവരും, പഴയ വീടിനു പകരം വലിയ യമണ്ടൻ വീടുകൾ പണിയുന്നവരും, ചെറിയ ദേവാലയത്തിനു പകരം വലിയ ദേവാലയം പണിയുന്നവരും പറയുന്നത് നിന്നെപ്പോലെ തന്നെ നിൻ്റെ അയൽക്കാരനെ സ്നേഹിക്കുക എന്ന ക്രിസ്തു വചനമാണ്.
നാം വചനത്തോടൊപ്പമാണ്. പക്ഷേ, പലപ്പോഴും പത്രോസിനെപ്പോലെ സഹജീവികളെ തള്ളിപ്പറയുകയും ചെയ്യും.

അവനു വീടുണ്ടോ, പട്ടിണിയാണോ, രോഗിയാണോ എന്നൊന്നും എനിക്കറിയില്ല പക്ഷെ എനിക്കവനോട് ഭയങ്കര, അതിഭയങ്കര സ്നേഹമാണ്. ( എങ്കിലും ഉള്ളിൽ വെറുപ്പുമാണ് )
അവർ പറയും എല്ലാം ശരിയാകും, ഞാൻ പ്രാർത്ഥിക്കുന്നുണ്ട്.
ഇങ്ങനെ വെറുതെ പറഞ്ഞു കൊണ്ട്
മനസ്സിൽ തള്ളിക്കളയുന്നു. തള്ളിപ്പറയുന്നു. പക്ഷെ തെററ്റുകൾ ബോദ്ധ്യപ്പെട്ട പത്രോസിനെപ്പോലെ പശ്ചാത്തപിച്ച് പ്രായ്ശ്ചിത്തം
ചെയ്യുന്നുണ്ടോ.
ആർക്കും സുഖ ജീവിതം കളയാൻ പറ്റുന്നില്ല. നിത്യജീവിതത്തിൻ്റെ പല സാഹചര്യങ്ങളിലും നമ്മളിൽ പലരിൽ നിന്നും പത്രോസുമാർ പുറത്തുവരും. എല്ലാവരും കണ്ണുകൾ അടച്ച്, ചെവി മൂടി, പുതച്ചു മൂടിയിരുന്നു
തീ കാഞ്ഞു കൊണ്ടിരിക്കും.

പക്ഷെ പത്രോസ്, ചെയ്ത തെറ്റ് തിരിച്ചറിഞ്ഞ് പശ്ചാതപിക്കുന്നുണ്ട്.
നമുക്കും പശ്ചാതപിച്ചു പരിഹാരം ചെയ്യാൻ സാധിക്കുന്നുണ്ടോ.
ഒരു സാധാരണ മനുഷ്യനായിരുന്നു പത്രോസ്. വീഴ്ചകൾ പറ്റിയിട്ടും ദൈവകൃപയാൽ എഴുന്നേൽക്കുകയും, മരണം വരെ വിശ്വാസത്തിനായി പോരാടുകയും ചെയ്തു എന്നതാണ് അദ്ദേഹത്തിന്റെ യാത്രയെ മഹത്തരമാക്കുന്നത്.
നമുക്കും വീഴ്ചയിൽ നിന്ന് എണീക്കാൻ ദൈവകൃപക്കായി പ്രാർത്ഥിക്കാം.





